രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ബുധനാഴ്ച ഉണ്ടായ വൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബിക്കാനീർ നഗരത്തിലെ തിരക്കേറിയ കോട്‌വാലി പോലീസ് സ്റ്റേഷൻ പ്രദേശത്തുള്ള മദൻ മാർക്കറ്റിലെ സ്വർണ്ണവും വെള്ളിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്ന ഒരു കടയിലാണ് സംഭവം.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ കട സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും മാർക്കറ്റിൻ്റെ ഒന്നാം നിലയുടെ മേൽക്കൂര തകർന്നു വീഴുകയും ചെയ്തു. ഇതോടെ ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. വിവരമറിഞ്ഞയുടൻ എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, സിവിൽ ഡിഫൻസ്, പോലീസ് എന്നിവയുടെ സംയുക്ത സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തി. അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായി. ഇതോടെയാണ് മരണസംഖ്യ ഒമ്പതായി ഉയർന്നത്. സംഭവത്തിൽ രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒമ്പത് പേർ മരിച്ച വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.



