പാക് സൈന്യത്തിന് നേരെ വൻ ആക്രമണം. സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
റിമോട്ട് കൺട്രോൾ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അതിൽ സൈനിക വാഹനം പൂർണ്ണമായും തകർന്നുവെന്നും ബലൂച് ലിബറേഷൻ ആർമി അറിയിച്ചു. ഈ പ്രദേശം വളരെക്കാലമായി ബലൂച് വിമതരുടെ പ്രവർത്തന കേന്ദ്രമാണ്. ആക്രമണത്തെക്കുറിച്ച് പാകിസ്ഥാൻ സൈന്യം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ വർഷങ്ങളായി ബലൂച് ലിബറേഷൻ ആർമി സായുധ പോരാട്ടം നടത്തിവരികയാണ്.കഴിഞ്ഞ കുറച്ചു കാലമായി പാകിസ്ഥാനിൽ തുടർച്ചയായി തീവ്രവാദ ആക്രമണങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം, ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെ ഒരു ഭീകരാക്രമണം നടന്നിരുന്നു. അതിൽ ഏഴ് സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്, ബലൂച് ലിബറേഷൻ ആർമി എത്തിയിരുന്നു.



