ന്യൂഡൽഹി: കേരളത്തിലെ കടൽ ഖനനം നിയമപ്രകാരമുള്ള നടപടികൾ പാലിച്ചായതിനാൽ ടെൻഡർ പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ലേലത്തിനുമുമ്പ് നിരവധി പ്രധാന മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചിരുന്നതായും ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി ഹൈബി ഈഡൻ എം. പിയുടെ ചോദ്യത്തിന് മറുപടി നൽകി. തെരഞ്ഞെടുക്കപ്പെട്ട കരാറുകാരന് നിയമപ്രകാരമുള്ള ലൈസൻസ് ലഭിക്കുന്നതിന് അർഹതയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ക്ലിയറൻസുകളും ലൈസൻസും ലഭിക്കുന്നതിനുമുമ്പ് തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പര്യവേക്ഷണമോ ഉൽപാദനമോ ആരംഭിക്കാൻ കഴിയില്ല. പരിസ്ഥിതിയും ജൈവവൈവിധ്യവും മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് മതിയായ നിയമങ്ങളുണ്ട്. ഖനനം ആരംഭിക്കുന്നതിനുമുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനുള്ള വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.