പൊൻകുന്നം: ബസിൽ കിടന്നുകിട്ടിയ വജ്രാഭരണം ഉടമയുടെ കൈകളിലേൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി. പൊൻകുന്നം കിഡ്സ് ആൻഡ് ഫാമിലി ദന്താശുപത്രിയിലെ ഡോക്ടറായ മോനിഷയുടെ കൈചെയിനാണ് തമിഴ്നാട്ടിലേക്ക് സെറാ ബസിൽ കഴിഞ്ഞ ദിവസം പോകുന്നതിനിടെ നഷ്ടപ്പെട്ടത്. രണ്ടുലക്ഷം രൂപ വിലയുള്ള ആഭരണമാണിത്.
ബസിൽ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് ഉറപ്പില്ലെങ്കിലും ബസ് കമ്പനി ഓഫീസിൽ വിളിച്ചറിയിച്ചു. അതിൻപ്രകാരം ജീവനക്കാർ തിരച്ചിൽ നടത്തി സീറ്റിനിടയിൽ നിന്ന് ചെയിൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് അവരുടെ ബെംഗളുരുവിലെ ഓഫീസിൽ ആഭരണം സൂക്ഷിച്ചു. പിന്നീട് ജീവനക്കാർ ഉടമയ്ക്ക് കൈമാറി.



