മേപ്പാടി: മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സർക്കാർ ആശുപ്രതിയിൽ 34 മൃതദേഹങ്ങൾ എത്തിച്ചു. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുൾപൊട്ടലിൽ കാണാതായി. 91 ശരീരഭാഗങ്ങൾ കണ്ടെത്തി. പോത്തുകല്ലിൽ ചാലിയാറിൽനിന്ന് 71 മൃതദേഹങ്ങളാണു കണ്ടെടുത്തത്.
രാത്രിയായതോടെ ചാലിയാറിൽ തിരച്ചിൽ ഇന്നലെ രാത്രി അവസാനിപ്പിച്ചു. മൃതദേഹങ്ങൾക്കായി തിരച്ചിൽ രാവിലെ 7ന് നിലമ്പൂർ പോത്തുകല്ല് ചാലിയാർ തീരത്ത് മുണ്ടേരി വനമേഖലയിലെ പുനരാരംഭിക്കും. പോത്തുകല്ലിൽനിന്ന് 31 മൃതദേഹങ്ങൾ മേപ്പാടി ഹൈസ്‌കൂളിൽ എത്തിച്ചു. പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനായി നിരവധിപേരാണു സ്‌കൂൾ മുറ്റത്ത് തടിച്ചുകൂടിയിരിക്കുന്നത്. അതിതീവ്രമഴ സാഹചര്യം നിലനിൽക്കുന്നതിനാൽ വയനാട്ടിൽ റെഡ് അലർട്ടാണ്.