തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഇതിനെ തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ശ്രീശൈലം അണക്കെട്ടിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ അകത്തുകടന്നത്. ഡസന്‍ കണക്കിന് പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ, എട്ട് തൊഴിലാളികള്‍ക്ക് പുറത്തുകടക്കാനായില്ല. അവരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തുരങ്കം 10 മീറ്ററിലധികം തകര്‍ന്നു. 200 മീറ്ററിലധികം ചെളി പരന്നിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാഗര്‍കുര്‍നൂൽ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിൽ (എസ് എല്‍ ബി സി) അമ്രാബാദ് ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. 14-ാം കിലോമീറ്റര്‍ പോയിന്റില്‍ ഇടതുവശത്തുള്ള തുരങ്കത്തിന്റെ മുകൾഭാഗം മൂന്ന് മീറ്ററോളം തകരുകയായിരുന്നു. തുരങ്കം നാല് ദിവസം മുമ്പാണ് വീണ്ടും തുറന്നത്. കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനായിട്ടില്ല. എയര്‍ ചേമ്പറും കണ്‍വെയര്‍ ബെല്‍റ്റും തകര്‍ന്നിട്ടുണ്ട്.



