ഗസ്സ സിറ്റി: കൂടുതൽ ബന്ദിമോചനത്തിനും ഗസ്സയിൽ ശാശ്വത സമാധാനത്തിനും വഴിതുറക്കുന്ന രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമായി. ആദ്യഘട്ടത്തിലെ അഞ്ചാം ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും പൂർത്തിയായതോടെ ചർച്ചകൾക്കായി ഖത്തറിലേക്ക് തിരിക്കാൻ ഇസ്രായേലി പ്രതിനിധികളോട് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറ്റവും തുടങ്ങി. ഗസ്സയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വേർതിരിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽനിന്ന് വെടിനിർത്തലിന്റെ 22ാം ദിവസമായ ഞായറാഴ്ച പിന്മാറുമെന്നായിരുന്നു കരാർ. ജനുവരി 19ന് തുടങ്ങിയ 42 ദിവസം നീളുന്ന വെടിനിർത്തൽ പാതിവഴി പിന്നിടുമ്പോൾ 21 ബന്ദികളും 733 തടവുകാരും മോചിതരായി. അവസാനം മോചിപ്പിക്കപ്പെട്ട മൂന്ന് ബന്ദികളുടെ മോശം ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി നെതന്യാഹു അതൃപ്തി പ്രകടിപ്പിച്ചതിനാൽ തുടർചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. മുതിർന്ന പ്രതിനിധികളെയൊന്നും ചർച്ചക്കായി ഖത്തറിലേക്ക് അയച്ചിട്ടുമില്ല. ഹമാസിനെ ഇല്ലാതാക്കി മുഴുവൻ ബന്ദികളെയും മോചിപ്പിക്കുമെന്നാണ് നെതന്യാഹു ആവർത്തിക്കുന്നത്. രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി ഇസ്രായേൽ മന്ത്രിസഭ യോഗം ഈയാഴ്ച നടക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ശനിയാഴ്ച വിട്ടയക്കപ്പെട്ട മൂന്ന് ബന്ദികളും ഇസ്രായേലിൽ ചികിത്സയിലാണ്. മോചിതരായ 183 ഫലസ്തീനി തടവുകാരിൽ ഏഴുപേരുടെ ആരോഗ്യനിലയും മോശമാണ്. ജയിലിൽ കടുത്ത പീഡനമാണ് ഇവർ നേരിടേണ്ടിവന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നൂർ ശംസ് അഭയാർഥി ക്യാമ്പിനുനേരെ നടത്തിയ ആക്രമണത്തിൽ 23കാരിയായ ഗർഭിണി കൊല്ലപ്പെട്ടു. വീടൊഴിഞ്ഞു പോകാനൊരുങ്ങുമ്പോൾ ഇസ്രായേൽ സേന ഇവർക്കും ഭർത്താവിനും നേരെ വെടിയുതിർക്കുകയായിരുന്നു. ഭർത്താവിന് ഗുരുതര പരിക്കേറ്റു.