തിരുവനന്തപുരം: പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഓണവിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി ‘നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി ‘ഓണക്കനി’യുമാണ് ഇത്തവണ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികൾ.
കുടുംബശ്രീയിലെ കർഷക വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിൽ ജമന്തി,മുല്ലപ്പൂ,ചെണ്ടുമല്ലി,വാടാമുല്ല എന്നിവ ആയിരം ഏക്കറിൽ കൃഷി ചെയ്യും. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും വിപണനമാർഗങ്ങളും സജ്ജമാക്കും. നിലവിൽ 3350 കർഷക സംഘങ്ങൾ 1250 ഏക്കറിൽ പൂക്കൃഷി ചെയ്യുന്നുണ്ട്.
വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിന് ഈ വർഷം 2500 ഹെക്ടറിൽ പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ, മുളക് എന്നിവ കൃഷി ചെയ്യും. കർഷകർ മുഖേനയാണ് കാർഷികോത്പന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ടെത്തിക്കുന്നത്. നിലവിൽ കുടുംബശ്രീയുടെ കീഴിൽ 11298 കർഷകസംഘങ്ങൾ 2000 ഹെക്ടറിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയിലൂടെ ഈ വർഷം 20,000 പേർക്കും പൂക്കൃഷിയിലൂടെ ഓണം സീസണിൽ 5000 പേർക്കും ഉൾപ്പെടെ സംസ്ഥാനത്ത് 25,000 കർഷക വനിതകൾക്ക് ഉപജീവനമാർഗമാണ് പ്രതീക്ഷിക്കുന്നത്.
വിഷമില്ലാത്ത പച്ചക്കറികളും പൂക്കളത്തിലേക്കുള്ള പൂക്കളും സ്വന്തം നാട്ടിൽ ഉത്പാദിപ്പിക്കുന്നതിലൂടെ കുടുംബശ്രീയുടെ കീഴിലുള്ള കർഷകവനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.