തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളും റോബോട്ടിക് സാങ്കേതികവിദ്യ പഠിക്കും. ഇതിനായി അടുത്ത അധ്യയനവർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐസിടി പാഠപുസ്തകങ്ങളിൽ റോബോട്ടിക് പഠനവും ഉൾപ്പെടുത്തും. ഇതിന്റെ മുന്നോടിയായി 20,000 റോബോട്ടിക് കിറ്റ്, ലിറ്റിൽ കൈറ്റ് ക്ലബ്ബുകൾക്ക് കൈമാറി തുടങ്ങി. ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്), എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്നിവയും ഹൈസ്കൂൾ പാഠപുസ്തകത്തിന്റെ ഭാഗമാകും. നിലവിൽ ഏഴിലെ ഐസിടി പുസ്തകത്തിൽ എഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുജനങ്ങൾക്ക് ഈ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതിയും കൈറ്റ്സ് തയ്യാറാക്കുമെന്ന് സി.ഇ.ഒ കെ.അൻവർ സാദത്ത് പറഞ്ഞു.
5 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾക്ക് 9000 റോബോട്ടിക് കിറ്റ് നൽകിയിട്ടുണ്ട്. ഇതിനു പുറമെയാണ് 20,000 കിറ്റുകൂടി നൽകുന്നത്. ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഐടി പഠനം കൂടുതൽ മികവോടെ നൽകാൻ പദ്ധതി കൊണ്ടുവരും. ലിറ്റിൽ കൈറ്റ്സിന്റെ തുടർച്ച ഹയർ സെക്കൻഡറിയിലും ഉണ്ടാകേണ്ടതുണ്ട്. അതേക്കുറിച്ചുള്ള ആലോചനയിലാണ് കൈറ്റ്സ്. വിൻഡോസ് പണിമുടക്കിയപ്പോഴും കേരളത്തിന്റെ സർക്കാർ സംവിധാനത്തെ അവ ബാധിക്കാത്തത് നമ്മൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ ആശ്രയിച്ചതിനാലാണ്. ഇവ കൂടുതൽ ശക്തിപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഏറെ ഗുണകരമാണെന്നും അൻവർ സാദത്ത് പറഞ്ഞു.



