ന്യൂഡൽഹി: സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെ ഒഴിപ്പിച്ചു. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്ന് പോയ തീർഥാടകരാണ്. സൈദ സൈനബ് എന്ന നഗരത്തിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒഴിപ്പിച്ചവരെ സുരക്ഷിതമായി ലെബനനിലേക്ക് എത്തിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദമാസ്കസിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അതിർത്തി വരെ ഇവരെ അനുഗമിച്ചു. അവിടെ നിന്ന് ലെബനനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ച് ഇമിഗ്രേഷൻ നടപടികൾക്ക് സഹായം നൽകിയെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.