കോവിഡ് വാക്സിൻ ഗുണത്തേക്കാളേറെ ദോഷം വരുത്തുകയും വാക്സിനേഷന് ശേഷം നിരവധി പേർ മരിക്കാനിടയാകുകയും ചെയ്ത സാഹചര്യത്തിൽ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കോവിഡ് വാക്സിൻ എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മരണമടഞ്ഞ വേദനയിലാണ് താൻ ഈ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് അയച്ച പരാതിയിൽ കെ വി തോമസ് വ്യക്തമാക്കി.
തന്റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാൽ കോവിഡ് വാക്സിന്‍ എടുത്തശേഷം ഭാര്യക്ക് വൃക്കക്കും ഹൃദയത്തിനും തകരാർ സംഭവിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മരണപ്പെടുകയും ചെയ്തു. ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വളരെ വലുതാണ്. ഇതുപോലെ പതിനായിരക്കണക്കിന് ആളുകൾ ഇന്ന് വേദന അനുഭവിക്കുന്നുണ്ട്. കോവിഡ് ബാധ ഇന്ത്യയിൽ അഞ്ച് ലക്ഷത്തോളം പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാക്കിയെന്നാണ് വിവരം.കോവിഡിനെ പ്രതിരോധിക്കാൻ നടത്തിയ വാക്സിനുകൾ ഗുണത്തേക്കാൾ ദോഷം ചെയ്തുവെന്നും പരാതിയും ഉണ്ട്. വളരെ ആരോഗ്യമുണ്ടായിരുന്ന നിരവധി ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ എടുത്ത ശേഷം മരണപ്പെട്ടു. ഈയൊരു സാഹചര്യത്തിൽ കോവിഡ് മഹാമാരിയേയും പ്രതിരോധത്തിനായി നൽകിയ വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ചും ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു.



