തിരുവനന്തപുരം: സ്മാർട്ട് പരിഷ്കാരങ്ങളുമായി മോട്ടോർ വാഹനവകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സംസ്ഥാനത്ത് പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നെന്ന് കണക്കുകള്‍. 2010 മുതല്‍ 2024 വരെയുള്ള കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി മോട്ടോർ വാഹനവകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
പ്രതിവർഷമുള്ള ലൈസൻസ് എണ്ണം കുറയാൻ കാരണമെന്ത് എന്നതിനെ കുറിച്ച കൃത്യമായ ധാരണ മോട്ടോർ വാഹന വകുപ്പിനുമില്ല. സംസ്ഥാനത്ത് 2010-2015 കാലയളവിലാണ് വാഹനവില്‍പനയില്‍ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയത്. ധനകാര്യ സ്ഥാപനങ്ങള്‍ വാഹന വായ്പ നടപടികള്‍ ഉദാരമാക്കിയതും ഈ സമയത്താണ്. നല്ലൊരു ശതമാനം പേർ ഇക്കാലയളില്‍ വാഹനം വാങ്ങിയെന്നാണ് കണക്കുകള്‍. സ്വഭാവികമായും ലൈസൻസുകളുടെ കാര്യത്തില്‍ വർധനയുണ്ടാകാനുള്ള കാരണമിതാണെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ വിലയിരുത്തല്‍. കോവിഡിന് ശേഷം സ്ത്രീകള്‍ നല്ലൊരു ശതമാനം ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി.
സംസ്ഥാനത്ത് ഒരുവർഷം 1.30 ലക്ഷം ഡ്രൈവിങ് ലൈസന്‍സ് അച്ചടിച്ചിരുന്നെന്നാണ് കണക്കുകള്‍. എന്നിട്ടും വർഷം പിന്നിടുംതോറും ലൈസൻസുകള്‍ കുറയുന്നതിന് മറ്റു ചില കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ പോയും ലൈസൻസ് എടുക്കാമെന്ന സ്ഥിതി വന്നതോടെ ഒരു വിഭാഗം ഈ സാധ്യത പ്രയോജനപ്പെടുത്തുന്നെന്നാണ് വിലയിരുത്തല്‍. മറ്റിടങ്ങളില്‍ കേരളത്തിലേതിനെക്കാള്‍ ടെസ്റ്റ് എളുപ്പമാണെന്നതാണ് കാരണം. സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് വ്യവസ്ഥകള്‍ കർശനമാക്കിതോടെ ഇതരസംസ്ഥാന ഏജൻസികള്‍ കേരളത്തില്‍ സജീവവുമായിട്ടുണ്ട്.



