എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ വിലയിരുത്തി സർക്കാർ. ശബരിമല തീർഥാടകർക്ക് എരുമേലിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി പാർക്കിങ് സൗകര്യം വിപുലീകരിക്കും. കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്നുള്ള ശബരിമല സർവീസുകളുടെ എണ്ണം 20 ആയി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലുണ്ടായ പോരായ്മകൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
എരുമേലിയിൽ ഭവനനിർമാണ ബോർഡിന്റെ കീഴിലുള്ള ആറരയേക്കർ സ്ഥലം ശുചിമുറി സൗകര്യങ്ങൾ അടക്കമുള്ളവ റവന്യു വകുപ്പ് സജ്ജമാക്കി നൽകും. കൂടുതൽ ചാർജിങ് സ്‌റ്റേഷനുകൾ ഏർപ്പാടാക്കും. മാലിന്യസംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണവകുപ്പും ശുചിത്വമിഷനും പദ്ധതികൾ നടപ്പാക്കും. പ്ലാസ്റ്റിക് നിരോധനം കർശനമാക്കും. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പും യോഗത്തിൽ അറിയിച്ചു.
എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ജില്ലാ കളക്ടർ ജോൺ വി സാമുവൽ, ജനപ്രതിനിധികൾ, ദേവസ്വം ബോർഡ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.