ചെങ്ങമനാട്: പരിശുദ്ധ കന്യാമറിയത്തോടുള്ള വിശ്വാസ ഭക്തിയിൽ ആയിരക്കണക്കിന് ഭക്തർ നിത്യവും എത്തുന്ന തീർത്ഥാടന കേന്ദ്രമാണ് കൃപാസനം. ആലപ്പുഴ നാഷണൽ ഹൈവേയിൽ ചേർത്തല കഴിഞ്ഞാണ് കൃപാസനമാതാവിന്റെ തീർത്ഥാടന കേന്ദ്രം. ഇവിടെ എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന അഖണ്ഡ ജപമാല റാലി 26 ന് രാവിലെ 6 ന് കൃപാസനമാതാവിന്റെ സന്നിതിയിൽ നിന്ന് ആരംഭിക്കും.
ലോകസമാധാനത്തിനായി നടത്തുന്ന ഈ അഖണ്ഡ ജപമാല റാലിയിൽ ഒരു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക വാഹന സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കൃപാസന കേന്ദ്രത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് ആണ് ജപമാലറാലി. കൃപാസനം ഡയറക്ടർ ഡോ.. റവ. ഫാ. വി പി ജോസഫ് വലിയവീട്ടിൽ നയിക്കും. റാലിയ്ക്ക് ഇടയിൽ ക്ഷീണമകറ്റാൻ കുടിവെള്ള സൗകര്യം അർത്തുങ്കൽ വരെ ഏർപ്പെടുത്തിയിട്ടുണ്ട്. അർത്തുങ്കൽ ബസിലിക്കയിൽ റെക്ടർ. റവ. ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ സ്വീകരിക്കും. തുടർന്ന് ആലപ്പുഴ ബിഷപ്പ് റൈറ്റ്. റവ. ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കുർബ്ബാന അർപ്പിച്ച് തിരുവചനസന്ദേശം നൽകും. റാലി ഫ്ളാഗ് ഓഫ് ചെയ്ത് കോഴിക്കോട് രൂപതാബിഷപ്പ് റൈറ്റ്. റവ. ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രസംഗിക്കും.



