ദില്ലി: ഇന്ത്യക്കെതിരെ പരാര്‍ശവുമായി ബെംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഉപദേഷ്ടാവ് യുനുസ്. നാല് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ബീജിങ്ങിൽ യൂനുസിന്റെ പരാമര്‍ശം. ഇന്ത്യയുടെ ഏഴ് കിഴക്കൻ സംസ്ഥാനങ്ങളും കരയാൽ ചുറ്റപ്പെട്ട് കുടുങ്ങി കിടക്കുകയാണെന്നും, അവയ്ക്കൊന്നും കടലിലേക്ക് പ്രവേശനത്തിന് വഴിയില്ലെന്നും സാമ്പത്തിക അടിത്തറ വ്യാപിപ്പിക്കാൻ ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിക്കുന്നു എന്നുമായിരുന്നു യൂനുസ് പറഞ്ഞത്. ഈ മുഴുവൻ മേഖലകളിലും സമുദ്രത്തിന്റെ ഏക കാവൽക്കാര് ഞങ്ങളാണ്. അതുകൊണ്ട് തന്നെ ചൈനയ്ക്ക് മുന്നിൽ വലിയ സാധ്യതയാണ് ബെംഗ്ലാദേശ്. ചൈനീസ് സന്പദ് വ്യവസ്ഥയുടെ വിപുലീകരണത്തിന് ബെംഗ്ലാദേശിലേക്ക് ക്ഷണിക്കുകയാണ്. ബെംഗ്ലാദേശിൽ ഉൽപ്പാദനം നടത്തി വിപണനം ചെയ്യുന്നതിനൊപ്പം ചൈനയ്ക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അത് എത്തിക്കാനും സാധിക്കുമെന്നും യൂനുസ് പറഞ്ഞു. അതേസമയം, യുനുസിന്റെ പരാമര്‍ശത്തിൽ കൗതുകം പ്രകടിപ്പിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായ സഞ്ജീവ് സന്യാൽ എക്സിൽ വീഡിയോക്കൊപ്പം കുറിപ്പ് പങ്കുവച്ചു.
‘ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നത് ചൂണ്ടിക്കാട്ടി യൂനുസ് ചൈനക്കാരോട് ബെംഗ്ലാദേശിൽ നിക്ഷേപിക്കാൻ പരസ്യമായി അഭ്യർത്ഥന നടത്തുന്നത് രസകരമാണ്. എങ്കിലും 7 ഇന്ത്യൻ സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ടിരിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്ന് മനസിലാകുന്നില്ല’- എന്നായിരുന്നു കുറിപ്പ്. സന്ദർശന വേളയിൽ ഷി ജിൻപിങ്ങിനെ കണ്ട യൂനുസ്, ചൈനയെ “ജല മാനേജ്മെന്റിന്റെ മാസ്റ്റർ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ അപ്സ്ട്രീം മേഖലയുമായി സഹകരിച്ച് ടീസ്റ്റ നദി ഉൾപ്പെടെ, ബീജിംഗിന്റെ നദീജല മാനേജ്മെന്റിനായി 50 വർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും യൂനുസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, യൂനുസിന്റെ പ്രസ്താവനയെ പ്രതിരോധ വിദഗ്ധൻ ധ്രുവ് കടോച്ച് വിമർശിച്ചു. ഇന്ത്യയെ ചർച്ചയിൽ പരാമർശിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഇതിൽ ഇന്ത്യയെ കുറിച്ച് പരാമര്‍ശിക്കേണ്ട ഒരു കാര്യവുമില്ല. നമുക്ക് സമുദ്രബന്ധമില്ലെങ്കിൽ പരിഹരിക്കേണ്ടത് സര്‍ക്കാറിന്റെ കാര്യമാണ്. അത് ഞങ്ങൾ തന്നെ കൈകാര്യം ചെയ്യും. അതിന് ബംഗ്ലാദേശ് സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.