കൊച്ചി: എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാ തർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു.
കോടതിയലക്ഷ്യ ഹർജികളിൽ സിംഗിൾ ബെഞ്ചിന്റെ ഓഗസ്റ്റ് 30ലെ ഉത്തരവിനെതിരെ യാക്കോബായ സഭയിലെ ഫാ.കെ.കെ.മാത്യൂസ് ഉൾപ്പെടെ നൽകിയ അപ്പീലിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അപ്പീൽ നിലനിൽക്കുമോയെന്ന വിഷയത്തിൽ ഇരുകക്ഷികളുടെയും പ്രാഥമികവാദം കേട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ ഒന്നിനു പരിഗണിക്കാൻ മാറ്റി.
എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ ഓർത്തഡോക്സ് സിറിയൻ പള്ളി, മഴുവന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി, പാലക്കാട് ജില്ലയിലെ മംഗളംഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി എന്നീ പള്ളികൾ ഏറ്റെടുക്കാനാണ് കലക്ടർമാർക്കു ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. 30നു മുൻപ് ഇതു സംബന്ധിച്ച റിപ്പോർട്ട് കലക്ടർമാർ നൽകണമെന്നും ഉത്തരവിട്ടിരുന്നു.