സൗദി അറേബ്യ: സൗദിയിൽ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസസ്ഥലം കണ്ടെത്തി. തബൂക്കിലെ മസയൂൻ പ്രദേശത്താണ് നഗരം കണ്ടെത്തിയത്. പതിനൊന്നായിരം വർഷമാണ് ഇതിന്റെ കാലപ്പഴക്കം കണക്കാക്കുന്നത്. സൗദി സാംസ്‌കാരിക മന്ത്രിയും പൈതൃക കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ആണ് ഈ ചരിത്രപരമായ കണ്ടെത്തൽ പ്രഖ്യാപിച്ചത്. ജപ്പാനിലെ കനസാവ സർവ്വകലാശാലയുമായി സഹകരിച്ചായിരുന്നു നടത്തിയ ഈ പുരാവസ്തു ഉത്ഖനനം.ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച അർദ്ധവൃത്താകൃതിയിലുള്ള കെട്ടിടങ്ങൾ, താമസ സ്ഥലങ്ങൾ, സംഭരണ ഗോഡൗണുകൾ, ഇടനാഴികൾ, അടുക്കളകൾ, അടുപ്പുകൾ എന്നിവ ഈ പുരാതന നഗരത്തിൽ കണ്ടെത്തിയിട്ടുണ്ട്. കത്തികൾ, അമ്പും വില്ലും, ധാന്യം അരയ്ക്കാനുള്ള കല്ലുകൾ തുടങ്ങിയ ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചു. ഇത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം വേട്ടയാടലും ധാന്യകൃഷിയും അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. മനുഷ്യജീവിതം നാടോടികളിൽ നിന്ന് സ്ഥിരവാസത്തിലേക്ക് മാറിയ നിർണായക ഘട്ടത്തിന്റെ അപൂർവ തെളിവാണ് ഈ കണ്ടെത്തൽ. മേഖലയിലെ പുരാവസ്തു ഗവേഷണങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ ഉത്തേജനം നൽകുകയും, പുരാതന മനുഷ്യന്റെ ജീവിതരീതിയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സഹായകമാവുകയും ചെയ്യും



