ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇഞ്ചിവില കൂടി. രണ്ടു വർഷം മുന്പ് കിലോക്ക് 28 രൂപ ലഭിച്ചിരുന്ന ഗുണമേന്മയേറിയ നാടൻ ഇഞ്ചിയുടെ വില 140 രൂപയായും 150 രൂപ ലഭിച്ചിരുന്ന ചുക്കിന്‍റെ വില 370 രൂപയായും ഉയർന്നു. ഹൈറേഞ്ചിലെ കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നാടൻ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ടതാണ് വില കൂടാൻ കാരണം.
കഴിഞ്ഞ കുറെ വർഷങ്ങള്‍ക്കൊണ്ട് ഹൈറേഞ്ചില്‍ തന്നാണ്ട് കൃഷിയിറക്കുന്ന കർഷകരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. അത്തരത്തില്‍ ഉത്പാദനത്തില്‍ വലിയ കുറവ് വന്നിട്ടുള്ള കാർഷികോത്പന്നങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഹൈറേഞ്ചിലെ കന്പോളങ്ങളില്‍ മുന്പ് വൻതോതില്‍ ഇഞ്ചിയും ചുക്കും എത്തിയിരുന്നു. ഇപ്പോള്‍ പേരിനു മാത്രമേ ഇഞ്ചി എത്തുന്നുള്ളു.
ഇടക്കാലത്ത് ഏലം വില ഉയർന്നതോടെ പലരും ഇഞ്ചി കണ്ടങ്ങള്‍ ഉഴുതുമറിച്ച് ഏല തട്ടകള്‍ നട്ടു. രണ്ടു വർഷം മുന്പ് ഇഞ്ചിയുടെ ഉത്പാദനച്ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കർഷകർ. ഇഞ്ചിക്കൃഷിക്ക് നടീല്‍ മുതല്‍ വിളവെടുപ്പ് വരെ മികച്ച പരിപാലനവും വളപ്രയോഗവും ആവശ്യമാണ്. ചെലവ് കൂടിയതോടെ കർഷകർ പലരും കൃഷിയില്‍നിന്നു പിൻവാങ്ങി.
കാലാവസ്ഥാ വ്യതിയാനവും ചാണകം ഉള്‍പ്പെടെയുള്ള ജൈവ വളങ്ങളുടെ വിലവർധനവും കർഷകരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഈ പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് പതിവായി ഇഞ്ചിക്കൃഷി ചെയ്തിരുന്ന കർഷകർ വിലത്തകർച്ചയില്‍ കടക്കെണിയിലുമായി. മുന്പ് വൻതോതില്‍ ഇഞ്ചിക്കൃഷി ചെയ്തിരുന്നവരില്‍ പലരും ഇപ്പോള്‍ മറ്റു കൃഷികള്‍ക്കൊപ്പം പേരിനു മാത്രമേ ഇഞ്ചി ഉത്പാദിപ്പിക്കുന്നുള്ളൂ.