Tuesday, July 8, 2025
No menu items!
Homeവാർത്തകൾഹൈക്കോടതി ഡിജിപിയുടെ വാഹനം വിൽക്കാനെന്ന പേരിൽ പരസ്യം നൽകി; തട്ടിപ്പ് നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ

ഹൈക്കോടതി ഡിജിപിയുടെ വാഹനം വിൽക്കാനെന്ന പേരിൽ പരസ്യം നൽകി; തട്ടിപ്പ് നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ

കൊച്ചി: കേരള ഹൈക്കോടതി ഡി ജി പിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ് നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. വെബ്സൈറ്റുകളിൽ ഡിജിപിയുടെ വാഹനം വിൽക്കാനെന്ന പേരിൽ പരസ്യം നൽകി അഡ്വാൻസ് പണം വാങ്ങിയായിരുന്നു തട്ടിപ്പ്. നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ ഇവർ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. കേരളത്തിനകത്തും പുറത്തുനിന്നുമായി 35 പരാതികൾ, തട്ടിപ്പിനായി ഫോട്ടോ ഉപയോഗിച്ച കേരള ഹൈക്കോടതി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെയും പരാതി, ഒടുവിൽ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസിന്‍റെ വലയിൽ വീണത് വൻ സൈബർ തസ്കര സംഘമാണ്.

കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് പി ആറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിത് രാജ് പി, അരുൺ ആർ, അജിത് ബാലന്ദ്രൻ, സിപിഒ ബിന്ദോഷ് സദൻ എന്നിവരടങ്ങിയ ടീമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു.

തിരുവനന്തപുരം സ്വദേശികളായ അച്ചു എസ്, അമൽ ഷാജി, വിമൽ വി എന്നിവരാണ് പിടിയിലായത്. ഒരു വർഷത്തിനിടെ പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയതായാണ് പ്രാഥമിക സൂചന. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് അടക്കം വിവിധ വെബ്സൈറ്റുകളിൽ ഡിജിപിയുടെ എന്ന പേരിൽ കാർ വിൽപനയ്ക്കായി പരസ്യം നൽകും. പിന്നീടുള്ള സംഭാഷണം ഡിജിപിയുടെ ചിത്രം വച്ചുളള വാട്സാപ്പിലാണ്. കാർ വാങ്ങനെത്തുന്നവരോട് വാഹനത്തിന് ആവശ്യക്കാരേറെയെന്നും ഉടൻ അഡ്വാൻസ് നൽകി ഉറപ്പിക്കണമെന്നും പറയും. 2000 രൂപ മുതൽ അഡ്വാൻസ് കൈപ്പറ്റും. പണം കൈപ്പറ്റി കഴിഞ്ഞാൽ പ്രതികൾ മുങ്ങും. ആഡംബര ജീവിതം നയിക്കുന്ന യുവാക്കൾ പണമുപയോഗിച്ച് വിലകൂടിയ ബൈക്കുകളും കാറുകളും വാങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും നിരവധി ഫോണുകളും സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത സമയം ഇവരുടെ കൈയിൽ നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും ഉണ്ടായിരുന്നു. ഇവർക്കെതിരെ 35 ഓളം പരാതികൾ എൻസിആര്‍പി പോർട്ടലിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments