തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘കീ ടു എൻട്രൻസ്’ പ്രത്യേക പരിശീലന പരിപാടിയുടെ എ ഐ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഘട്ടം ആരംഭിച്ചു.
സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലെ എട്ടു ലക്ഷം കുട്ടികൾക്ക് കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ പിഎസ് സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഇത് സഹായിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ കോഴ്സ് നടത്തുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാ സ്ട്രീമുകളിലെയും കുട്ടികൾക്കായി സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്നത്.
പൊതു പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുമ്പോൾ പ്രായോഗിക പരിശീലനം അത്യാവശ്യമായതിനാൽ, കുട്ടികൾക്ക് സ്വയം പരിശീലിക്കുന്നതിനായി വിപുലമായ മോക്ക് ടെസ്റ്റുകൾ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
ഈ വർഷം കൈറ്റിന്റെ സമഗ്ര എഐ പഠനമുറി സംവിധാനത്തിലൂടെ നടപ്പിലാക്കിയ എഐ സംവിധാനം ഉപയോഗിച്ച് കുട്ടിയുടെ പഠന വേഗത്തിനും ഓരോ പരീക്ഷയിലെയും പ്രകടനത്തിനുമനുസരിച്ച് പ്രത്യേക സ്റ്റഡി പ്ലാനുകൾ സോഫ്റ്റ്‌വെയർ തന്നെ ജനറേറ്റ് ചെയ്ത് നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.



