ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്ക യാത്ര ഇനിയും വൈകുമെന്ന് നാസ. ഇലോൺ മസ്കിൻ്റെ സ്പേസ് എക്സിൻ്റെ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വിൽമോറിനേയും അടുത്ത വർഷം തുടക്കത്തോടെ തിരികെ എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ലിഫ്റ്റ്ഓഫിനായി പുതിയ ക്യാപ്‌സ്യൂൾ തയ്യാറാക്കാൻ സ്‌പേസ് എക്‌സിന് കൂടുതൽ സമയം ആവശ്യമാണെന്നതിനെ തുടർന്നാണ് നാസ മടക്ക യാത്ര വീണ്ടും വൈകിപ്പിച്ചത്. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ തുടക്കത്തിലോ ഇവരെ തിരികെ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വേഗതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്ന് നാസ അറിയിച്ചു.”ഒരു പുതിയ ബഹിരാകാശ പേടകത്തിൻ്റെ നിർമ്മാണം, അസംബ്ലിങ്, ടെസ്റ്റിംഗ്, അന്തിമ സംയോജനം എന്നിവ വളരെ ശ്രമകരമായ ഒരു പ്രവർത്തനമാണ്, അത് വിശദമായി ശ്രദ്ധിക്കേണ്ടതുണ്ട്,” നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മേധാവി സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.



