ചെറുതോണി: വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ യോഗം പ്രസിഡന്റ് ജോയിച്ചൻ കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയ്‌തു. കാർഡമം ഹിൽ റിസർവിന് പുറത്താണ് 15720 ഏക്കർ വനഭൂമിയുള്ളത്. ഇത് ഇതിനുള്ളിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകുന്നവർക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായി ജോയിച്ചൻ കണ്ണമുണ്ടയിൽ പറഞ്ഞു. അങ്ങനെ വരുത്തിത്തീർത്താൽ കർഷകർക്ക് 50,000 ഏക്കറോളം കൃഷിയിടം നഷ്‌ടമാകും. സിഎച്ച്ആറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ വാദം തുടങ്ങുന്നതിനു മുമ്പ് സംസ്ഥാന സർക്കാരും വനം വകുപ്പും റവന്യു വകുപ്പും യോജിച്ച് കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
10 ലക്ഷത്തിലധികം കർഷകരെയും മൂന്നുലക്ഷത്തോളം തൊഴിലാളികളെയും ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച വിവിധ റിപ്പോർട്ടുകളിൽ 334 സ്‌ക്വയർ മൈൽസ് ഏരിയ സിഎച്ച്ആറിന്റെ വിസ്‌തീർണം ഉണ്ടെന്നും 15720 ഏക്കർ വനഭൂമിയുണ്ടെന്ന നോട്ടിഫിക്കേഷനാണ് ശരിയെന്ന് വ്യക്തമാക്കുകയും ചെയ്‌തതു തമ്മിലുള്ള വ്യത്യാസം വ്യക്തമായി വെളിപ്പെടുത്തണമെന്ന്കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി ഷൈൻ വർഗീസ് പറഞ്ഞു. കുത്തകപ്പാട്ടം നിലവിൽ പുതുക്കി നൽകാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ കേസുമായി ബന്ധപ്പെട്ടാണോയെന്ന് സംശയിക്കുന്നതായി വൈസ് പ്രസിഡന്റ് ചിത്രാ കൃഷ്‌ണൻകുട്ടി പറഞ്ഞു.
സി എച്ച് ആർ വിഷയത്തിൽസംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നുമാണ് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.