തെൽ അവീവ്: സിറിയയിൽ വൻ ആക്രമണം നടത്തി ഇസ്രായേൽ. പ്രസിഡന്റ് ബശ്ശാറുൽ അസദിൽ നിന്നും വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം. നൂറോളം കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡമാസ്കസ് ഉൾപ്പടെ നാല് സിറിയൻ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം. വിമാനത്താവളങ്ങൾക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, 250ഓളം കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇസ്രായേൽ ഉദ്യോഗസ്ഥൻ അറിയിക്കുന്നത്. രാജ്യത്തെ പ്രാദേശിക റേഡിയോ ചാനലിനോടായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. സിറിയയിലെ സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്നും ഇയാൾ അവകാശപ്പെട്ടു. ഡമാസ്കസിന് പുറമേ തുറമുഖ നഗരമായ ലതാകിയയും തെക്ക്-പടിഞ്ഞാറൻ നഗരമായ ദാരയും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സിറിയയുമായി അതിർത്തി പങ്കിടുന്ന ഗോലാൻ കുന്നുകൾക്ക് സമീപത്തെ പൗരൻമാരെ സംരക്ഷിക്കുന്നതിനായി ചില നടപടികൾ സ്വീകരിച്ചുവെന്ന് ഇസ്രായേൽ യു.എൻ രക്ഷാസമിതിയെ അറിയിച്ചിട്ടുണ്ട്.