കൊച്ചി: ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സമുദ്രോത്പന്നങ്ങൾ കയറ്റുമതിയിലൂടെ ഇന്ത്യക്ക് ലഭിച്ചത് 60000 കോടിയിലധികം രൂപയെന്ന് കണക്ക്. 2024 – 25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 62,408.45 കോടി രൂപയുടെ (7.45 ബില്യൺ യുഎസ് ഡോളർ) സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തുവെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി വ്യക്തമാക്കി. ശീതീകരിച്ച ചെമ്മീനായിരുന്നു കയറ്റുമതിയിലെ പ്രധാന ഇനം. അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ചെയർമാൻ ഡി വി സ്വാമി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലൂടെ ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടി. മൊത്തം സമുദ്രോത്പന്ന കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. അളവിന്റെ കാര്യത്തിൽ 43.67 ശതമാനവും, ഡോളർ വരുമാനത്തിന്റെ 69.46 ശതമാനവും ഈ വിഭാഗത്തിലെ കയറ്റുമതിയിലൂടെയാണ് ലഭിച്ചതെന്ന് എം പി ഇ ഡി എ അറിയിച്ചു. 2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിൽ 6.06 ശതമാനവും വർധനവുണ്ടായതായി ചെയർമാൻ പറഞ്ഞു



