കൊച്ചി: സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത വൈകാതെ കൂടും. എറണാകുളം – ഷൊർണണൂർ റൂട്ടിലെ റെയിൽപ്പാതയിൽ ആധുനിക സിഗ്നലിങ് സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും. റെയിൽവേ ട്രാക്കിലെ വളവുകൾ കൂടി നിവർത്തുന്ന ജോലി പൂർത്തിയായാൽ ഈ റീച്ചിലും അതിവേഗത്തിൽ ട്രെയിനിന് കടന്നുപോകാൻ കഴിയും.
സംസ്ഥാനത്ത് വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ കുറഞ്ഞ വേഗത പാലിക്കുന്ന റീച്ചാണ് എറണാകുളം – ഷൊർണൂർ പാത. ഒട്ടേറെ വളവുകൾ ഉള്ളത് തന്നെയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. എന്നാൽ സിഗ്നലിങ് പൂർത്തിയാക്കി വളവുകൾ നിവർത്തുന്ന പ്രവൃത്തി പൂർത്തിയാക്കിയാൽ ഈ റൂട്ടിലും ട്രെയിനുകളുടെ വേഗത കൂട്ടാൻ കഴിയും.
സിഗ്നലിങ് പൂർത്തിയായാൽ തന്നെ ഈ പാതയിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനാവും. ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് എട്ട് കിലോമീറ്ററിന് അപ്പുറം എത്തിയാൽ മാത്രമേ അടുത്ത ട്രെയിൻ പിന്നാലെ വിടാനാകൂ. എന്നാൽ, ആധുനിക സിഗ്നലിങ് സംവിധാനം വന്നാൽ രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ വേറെ ട്രെയിൻ വിടാം. രണ്ട് കിലോമീറ്റർ ദൂരത്തിൽ ട്രെയിൻ പുറപ്പെടുമ്പോഴുള്ള സമയം ലാഭിച്ചാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കുക.



