അലഹബാദ്: സംഭല്‍ മസ്ജിദിലെ സര്‍വ്വേ അനുമതി അലഹബാദ് ഹൈക്കോടതി ശരിവെച്ചു. സംഭല്‍ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിക്കൊണ്ടാണ് സര്‍വ്വേ അനുമതി ശരിവെച്ചത്. സിവില്‍ കോടതിയുടെ ഉത്തരവ് നിയമപരമെന്നും ഹിന്ദു വിഭാഗത്തിന് ആവശ്യമുന്നയിക്കാന്‍ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനുവരി രണ്ടിനാണ് സംഭല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിച്ചത്. അഭിഭാഷക കമ്മീഷനാണ് സർവേ പൂർത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്. 2024 നവംബര്‍ 19നായിരുന്നു ഷാഹി ജുമാ മസ്ജിദില്‍ അഡ്വക്കേറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. നവംബര്‍ 24 ന് രണ്ടാംഘട്ട സര്‍വേക്ക് അഡ്വക്കേറ്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് വിഷയത്തിൽ സിവില്‍ കോടതിയെ സമീപിച്ചത്.



