തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ നിറപുത്തരി ചടങ്ങ് തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച പുലർച്ചെ 5.45നാണ് ചടങ്ങ്.നിറയ്ക്കുള്ള നെല്‍ക്കതിരുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ കിഴക്കേനടയില്‍ എത്തിച്ചു.
പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വയലിലാണ് നഗരസഭയും കൃഷിവകുപ്പും സംയുക്തമായി നെല്‍കൃഷി ചെയ്തത്.തിർക്കറ്റകള്‍ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെത്തിച്ചത്.പദ്മതീർത്ഥക്കുളത്തിന്റെ തെക്കേ കല്‍മണ്ഡപത്തില്‍ നിന്ന് വാദ്യമേളങ്ങളോടെ തിരുവമ്ബാടി കുറുപ്പ് തലയിലേറ്റി എഴുന്നള്ളിക്കുന്ന കതിർക്കറ്റകള്‍ കിഴക്കേ നാടകശാല മുഖപ്പില്‍ എത്തിക്കും. അവിടെ ആഴാതി പുണ്യാഹം ചെയ്ത ശേഷം തലച്ചുമടായി ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിലെത്തിക്കും.
അവിടെ ദന്തം പതിച്ച സിംഹാസനത്തില്‍ വയ്ക്കുന്ന കതിർക്കറ്റകള്‍ പെരിയനമ്ബി കതിർപൂജ നിർവഹിക്കും. തുടർന്ന് ശ്രീപദ്മനാഭസ്വാമിയുടെയും ഉപദേവന്മാരുടെയും ശ്രീകോവിലുകളില്‍ കതിർനിറയ്ക്കും. അവില്‍ നിവേദ്യവും ഉണ്ടായിരിക്കും.പൂജിച്ച കതിരുകള്‍ ഭക്തർക്ക് വിതരണം ചെയ്യും.