ശാസ്താംകോട്ട : “ശാപ മോക്ഷം കാത്ത് ശാസ്താം കോട്ട പൈപ്പ് റോഡ് ” ചവറ ടൈറ്റാനിയം ഭാഗം മുതൽ ശാസ്താം കോട്ട വരെ ഉപയോഗപ്രദമായ ഒരു റോഡാണ് ഇത്. നിരവധി വിദ്യാലയങ്ങൾ, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ, ഓഫീസുകൾ, ആശുപത്രികൾ, എന്നിവിടങ്ങളിലേക്കുള്ള യാത്ര മാർഗ്ഗമാണ് ഈ റോഡ്. വിശേഷിച്ചും ശാസ്താം കോട്ട റെയിൽവേ സ്റ്റേഷനിലേക്ക് കാൽ നടയായും വാഹനങ്ങളിലും അതിരാവിലെ 4 മണി മുതൽ രാത്രി ഏറെ വൈകിയും നിരവധി യാത്രക്കാരാണ് ഈ റോഡുമാർഗ്ഗം കടന്നു പോകുന്നത്.
എന്നാൽ ഈ റോഡിൽ നിറയെ കുണ്ടും കുഴിയും കൂടാതെ ഇരുവശത്തും കാടും വളർന്നുകയറിയ അവസ്ഥയിലാണ്. യാത്രക്കാർക്ക് ഭീഷണിയായി പട്ടികൾ മുതൽ മലമ്പാമ്പ് വരെയുള്ള ജീവികളുടെ ആവാസ കേന്ദ്രമാണ് റോഡിന് ഇരുവശത്തുമുള്ളഈ കാടുകൾ എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ഇവിടെ മലമ്പാമ്പിനെ കണ്ടതായും സമീപവാസികൾ പറഞ്ഞു. ഇതുമൂലം സ്ഥലവാസികൾ പോലും ഭയപ്പാടിലാണ്. തൊഴിൽ ഉറപ്പ് തൊഴിലാളികളെ കൊണ്ട് സ്വകാര്യവ്യക്തികളുടെ പറമ്പും അവരുടെ റോഡ് പരിസരങ്ങളും വൃത്തിയാക്കിക്കുന്നതിൽ വാർഡ് ജനപ്രതിനിധികൾ മത്സരിക്കുമ്പോൾ തകർന്ന ഈ റോഡും ഇതിൻ്റെ ഇരുവശങ്ങളിലുമുള്ള കാടുകളും ഇവരും മറ്റ് ജനപ്രതിനിധികൾ ആരും തന്നെ കാണുന്നില്ലേ ?
“പല്ലു തേയ്ക്കും എന്നാൽ നാക്ക് വടിക്കില്ലാ” എന്നതാണ് ഈ റോഡിൻ്റെ സ്ഥിതി കഴിഞ്ഞ സാമ്പത്തിക വർഷം 25 ലക്ഷം രൂപ അനുവദിച്ചപ്പോൾ റെയിൽവേ സ്റ്റേഷൻ കാവൽപുര ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ട് 500 മീറ്റർ ടാർ ചെയ്യുകയുണ്ടായി എന്നാൽ ഈ ഭാഗത്തും കുഴികൾ രൂപപെട്ട് തുടങ്ങിയിട്ടുണ്ട്. പിന്നീട് തേവലക്കര കുരിശടി മുതൽ 500 മീറ്ററും വൃത്തിയാക്കി. ഇതിന് ഇടയിലുള്ള ഭാഗങ്ങൾ മുഴുവൻ കുണ്ടും കുഴിയും കാടും നിറഞ്ഞ അവസ്ഥയിലാണ്. ഇതുവഴി സഞ്ചരിക്കണമെങ്കിൽ ഞാണിൻ മേൽ കളി പഠിക്കാതെ രക്ഷയില്ലാ. ഇതാണ് വികസന പദ്ധതികൾ അല്ലേ.
” ഇനി എന്നാണ് ആവോ കണ്ണു തുറക്കാത്ത ഈ ദൈവങ്ങൾ കണ്ണു തുറക്കുന്നതും ഈ റോഡിന് ശാപ മോക്ഷം ലഭിക്കുന്നതും .”



