ശബരിമലയിൽ മകരവിളക്കിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. മുഴുവൻ തീർത്ഥാടകർക്കും സുരക്ഷിത ദർശനം സാധ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഈ മാസം 14 നാണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് നിന്നാരംഭിക്കും. ശബരിമലയിൽ മകരവിളക്കിൻ്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഊർജിതമാണ്. ദേവസ്വം മന്ത്രിയും ജില്ലാകളക്ടറും ദേവസ്വം ബോർഡ് പ്രസിഡൻ്റും വിളിച്ചുചേർത്ത യോഗ തീരുമാനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാനുള്ള നപടികൾ പുരോഗമിക്കുന്നു. നട തുറന്നതോടെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്നു. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളത്തുനിന്ന് ആരംഭിക്കും. ഇത് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും വിവിധ വകുപ്പുകൾ ജനുവരി 10 ന് മുൻപ് പൂർത്തിയാക്കുമെന്ന് ശബരിമല എ ഡി എം അരുൺ എസ് നായർ പറഞ്ഞു. മകരവിളക്ക് ദർശിക്കുന്നതിനായി ഭക്തന്മാർ കൂടുന്ന സ്ഥലങ്ങളിൽ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പൊലീസ്, വനം, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. മകരവിളക്കിന് ശബരിമലയിൽ അവസാനമെത്തുന്ന ഭക്തനും ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്നും എ ഡി എം അറിയിച്ചു.



