ശബരിമലയിൽ ഭഗവാൻ്റെ ഇഷ്ടവഴിപാടായ നെയ്യ് വിളക്ക് സമർപ്പിക്കുവാൻ ഭക്തജനങ്ങൾക്ക് അവസരം. നെയ് വിളക്കിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ് പ്രശാന്തും ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാറും ചേർന്ന് സന്നിധാനത്ത് നിർവഹിച്ചു. ഈ മണ്ഡലകാലത്ത് നവംബർ 29 മുതൽ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് ഭക്തർക്ക് നെയ് വിളക്ക് സമർപ്പിക്കാൻ അവസരം. ഒരു നെയ്യ് വിളക്കിന് 1000 രൂപയാണ് ടിക്കറ്റ് ചാർജ്. ക്ഷേത്രത്തിന് സമീപമുള്ള അഷ്ടാഭിഷേക കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം. തുടർന്ന് നെയ്യ് വിളക്ക് സമർപ്പിക്കുവാനുള്ള സജ്ജീകരണങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
അതേസമയം, ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധനവ് ഉണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻവർഷത്തെ അപേക്ഷിച്ച് 12 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ ഇതുവരെ എത്തിയത് 3 ലക്ഷത്തിലധികം തീർത്ഥാടകരാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വരുമാനത്തിലുo കാര്യമായ വർധനവുണ്ട്. 12 ദിവസത്തെ കണക്കു പ്രകാരം 63 കോടി 11 ലക്ഷം രൂപയാണ് അപ്പം, അരവണ വഴിപാട് പ്രസാദങ്ങൾ ഉൾപ്പെടെയുള്ള വിതരണത്തിലൂടെ ദേവസ്വo ബോർഡിലേയ്ക്ക് എത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം വരുമാനം 47 കോടി 12 ലക്ഷം ആയിരുന്നു. 15 കോടി 89 ലക്ഷം രൂപയാണ് ഇതുവരെ അധിക വരുമാനമായി ബോർഡിന് ലഭിച്ചിരിക്കുന്നത്.



