ദില്ലി: ശക്തമായ കാറ്റും മഴയിലും ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റതെന്ന് ബന്ധുക്കൾ അറിയിച്ചു. രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വിമാനത്താവളത്തിൽ വെച്ച് പ്രാഥമിക ചികിത്സ നൽകി. ഉഷയുടെ ഭർത്താവ് സുധനും മകൾ ആരതിയും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം വരെ കനത്ത ചൂട് അനുഭവപ്പെട്ട ദില്ലി ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച വൈകുന്നേരം കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പല ജില്ലകളിലും റെഡ‍് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. പ്രതികൂല കാലാവസ്ഥ കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളും താറുമാറായി. റോഡ് ഗതാഗതത്തിലും തടസ്സമുണ്ടായി. രാത്രി എട്ടരയ്ക്ക് ശേഷം ദില്ലി വിമാനത്താവള അതോറിറ്റി യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു. കനത്ത മഴ വിമാന സർവീസുകളെ ബാധിക്കാമെന്നും സർവീസുകൾ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കാൻ യാത്രക്കാർ അതത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നുമായിരുന്നു നിർദേശം. പാലം, സഫ്ദർജംഗ് മേഖലകളിൽ മണിക്കൂറിൽ 35 മുതൽ 79 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശിയതായി റിപ്പോർട്ടുകൾ പറയുന്നു.