തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 14 മണിക്കൂര്‍ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ ചിന്നക്കടയിലാണ് എത്തിയത്. പുലര്‍ച്ചെ നാല് മണിക്കും കൊല്ലം ജില്ല കടക്കാൻ വിലാപയാത്രയ്ക്ക് സാധിച്ചില്ല. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് അഭൂതപൂര്‍വമായ ആൾക്കൂട്ടമാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എത്തുന്നത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 14 മണിക്കൂർ കഴിയുമ്പോൾ 70 കിലോമീറ്റര്‍ മാത്രമാണ് വിലാപയാത്രയ്ക്ക് പിന്നിടാൻ സാധിച്ചത്. പാരിപ്പള്ളിയിലും ചിന്നക്കടയിലുമടക്കം കനത്ത മഴെയെയും അവഗണിച്ച് മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികിൽ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. ഇത്രയും മണിക്കൂറുകൾ പിന്നിടുമ്പോൾ പകുതി ദൂരം പോലും വിലാപ യാത്രയക്ക് പിന്നിടാനായിട്ടില്ല. കൊല്ലം ജില്ലയിൽ ഏതാനും കേന്ദ്രങ്ങളിൽ കൂടി പൊതുദര്‍ശനത്തിന് അവസരമൊരുക്കി വിലാപയാത്ര വിഎസിന്റെ സ്വന്തം മണ്ണായ ആലപ്പുഴ ജില്ലയിലേക്ക്കടക്കും. വൈകുന്നേരം ഏഴ് മണിമുതൽ വിഎസിനെ ഒരു നോക്ക് കാണാൻകാത്തിരിക്കുകയാണ് ജനക്കൂട്ടം.
ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിൻ്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പിണറായി താമസസ്ഥലത്തേക്ക് തിരിച്ചു. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിലാപ യാത്ര വൈകുന്ന സാഹചര്യത്തിൽ പാർട്ടി നേതാക്കളും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



