കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് തവണയുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതുവരെ 12 പേരുടെ മൃതദേഹം കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികൾ വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും തകർന്നിട്ടുണ്ട്.
വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ രണ്ട് ഹെലികോപ്റ്റർ ഉടൻ സ്ഥലത്തെത്തും. 40ഓളം കുടുംബങ്ങളെയാണ് ഉരുൾപ്പൊട്ടൽ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം പുലർച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്.



