കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. നാലു മണിവരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 93 മരണം സ്ഥിരീകരിച്ചു. മേപ്പാടി ഹെൽത്ത് സെന്ററിൽ 52 മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ 35 പേരെ തിരിച്ചറിഞ്ഞു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 30 മരണം സ്ഥിരീകരിച്ചു. വിംസ് ആശുപത്രിയിൽ 9 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 5 പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക്ആശുപത്രിയിൽ 1, ബത്തേരി താലൂക്ക് ആശുപത്രിയിൽ 1 എന്നിങ്ങനെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ദുരന്തത്തിലെ രക്ഷാപ്രവർത്തനമടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി ഇന്ന് 5 മണിക്ക് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി ചീഫ് സെക്രട്ടറിയാണ് അറിയിച്ചത്. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.