ചെന്നൈ: കുറഞ്ഞ നേരം, കൂടുതൽ ദൂരം. അതേ ഇന്ത്യൻ റെയിൽവേയുടെ വന്ദേ ഭാരത് മെട്രോ ട്രാക്കിലിറങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേ ഭാരതിന്‍റെ മിനി പതിപ്പായ വന്ദേ മെട്രോ ട്രാക്കിലെത്തുന്നത്. 12 കോച്ചുകളുമായുള്ള വന്ദേ മെട്രോ പ്രോട്ടോടൈപ്പിന്‍റെ പരീക്ഷണയോട്ടം ചെന്നൈയിൽനിന്ന് കാട്പടിയിലേക്കാണ്.
ട്രയൽ റൺ വിജയിച്ചാൽ ഇന്ത്യൻ ട്രാക്കുകളിൽ ഹൃസ്വദൂര സർവീസുകളുടെ രാജാവായി വന്ദേ മെട്രോ മാറും.ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സിസിആർഎസ്) യാണ് ചെന്നൈ ബീച്ചിനും കാട്പടി ജങ്ഷനും ഇടയിൽ വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം നടത്തുക. 130 കിലോമീറ്റർ ദൈർഘ്യമാണ് ഈ റൂട്ടിനുള്ളത്. ചെന്നൈയിൽ നിന്ന് കാട്പടിയിലേക്ക് വരുന്ന മെട്രോ, തിരികെ ചെന്നൈയിലേക്കും ഓടും. 9:30ന് ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന മെട്രോയിൽ വില്ലിവാക്കത്ത് നിന്നാണ് ഉദ്യോഗസ്ഥർ കയറുക. രാവിലെ 10:10 ഓടെയാകും ഇത്. അഞ്ച് മിനിറ്റിന് ശേഷം, കാട്പാടിയിലേക്ക് യാത്ര ആരംഭിക്കും, രാവിലെ 11:55 ന് വന്ദേ മെട്രോ കാട്പടിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാട്പാടിയിൽ നിന്ന് ഉച്ചയ്ക്ക് 12:15നാണ് മടക്കയാത്ര. ഉച്ചയ്ക്ക് രണ്ടിന് ട്രെയിൻ ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് പരീക്ഷണയോട്ടം ക്രമീകരിച്ചിരിക്കുന്നത്.