ചെറുതോണി: പീരുമേട്ടില്‍ തേയില കൃഷിക്ക് എത്തിയ ബ്രിട്ടീഷ്‌കാർ പ്രാർത്ഥനയ്ക്കായി വണ്ടി പെരിയാറില്‍ സ്ഥാപിച്ച സി.എസ്.ഐ പള്ളിക്ക് 100 വയസ്സ് തികഞ്ഞു. 1850 ല്‍ തിരുവിതാംകൂർ രാജവംശത്തില്‍ നിന്ന് ഉടമ്ബടി പ്രകാരം ലഭിച്ച സ്ഥലത്താണ് പള്ളി നിർമ്മിച്ചത്. പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളില്‍ തേയില കൃഷി ആരംഭിച്ചതിന് ശേഷമാണ് വണ്ടിപ്പെരിയാറ്റില്‍ തേയില കൃഷി തുടങ്ങുന്നത്. ബ്രിട്ടീഷ് തോട്ടം ഉടമകള്‍ക്കു പ്രാർത്ഥിക്കാനായി ആരംഭിച്ച പള്ളി കാലക്രമേണ ക്രിസ്തിയ വിശ്വാസികളായ തൊഴിലാളികള്‍ക്കും പ്രാർത്ഥിക്കാനായി മാറ്റുകയായിരുന്നു.
പഴയ കോട്ടയം-കുമളി രാജ പാതയ്ക്ക് സമീപം കുന്നിന് മുകളില്‍ നിർമ്മിച്ച റിസറക്ഷൻ ചർച്ച് 1924 ആഗസ്റ്റ് 24 ന് റൈറ്റ് റവ.ഡോ. സി എച്ച് ഗില്‍ ബിഷപ്പാണ് ദേവാലയമായി കൂദാശ ചെയ്തത്. അന്നത്തെ ഉദ്ഘാടന ഫലകം ഇപ്പോഴും കെട്ടിടത്തിന്റെ ഭാഗമായി നമുക്ക് കാണാൻ കഴിയും. ബ്രിട്ടീഷ് ക്രിസ്തീയ വിശ്വാസികള്‍ക്ക് വേണ്ടി 1850 ല്‍ ആരംഭിച്ച പ്രാർത്ഥനാലയം 1924 ല്‍ പള്ളിയായി പുതുക്കിപ്പണിയുകയായിരുന്നു. 1947ല്‍ മദ്രാസ് റായ് പേട്ടയില്‍ ആംഗ്ലിക്കല്‍ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്ബിറ്റീരിയൻ സഭ, കോണ്‍ഗ്രിഗേഷണല്‍ സഭ, എന്നിങ്ങനെയുള്ള നാല് വ്യത്യസ്ഥ സഭകള്‍ ഒന്നിച്ച് ചേർന്നാണ് 1908 ല്‍ സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു സി) സഭ രൂപീകരിച്ചത്.
പള്ളിയുടെ പഴയകാല സൂക്ഷിപ്പുകള്‍ ആയ വിശുദ്ധ കുർബാന പാത്രങ്ങളും, ഇരിപ്പിടങ്ങളും, ഹാർമോണിയവും, പള്ളിയില്‍ ഇന്നുമുണ്ട്. വണ്ടിപ്പെരിയാർ സി.എസ്.ഐ പള്ളിയുടെ നൂറാം വാർഷികം വിപുലമായി നടത്തുന്നതിനുള്ള തയാറെടുപ്പിലാണെന്ന് ഇടവക വികാരി റവ. ഡോ.കെ ഡി ദേവസ്യ, സെക്രട്ടറി എസ്. പി സെല്‍വിൻ എന്നിവർ അറിയിച്ചു.