റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം. നിർമ്മാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾ ദേശീയ ശരാശരിയേക്കാൾ ഗണ്യമായി വരുമാനം നേടുന്നതായി റിപ്പോർട്ട് പറയുന്നു. ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമ്മാണ തൊഴിലാളികൾ ശരാശരി 894 രൂപ പ്രതിദിന വേതനം നേടുന്നുണ്ട്. കേരളത്തിൽ സാധാരണ കർഷക തൊഴിലാളികൾ പ്രതിദിനം 807 രൂപ സമ്പാദിക്കുന്നു, ഇത് ദേശീയ ശരാശരിയായ 372 രൂപയേക്കാൾ നേക്കാൾ വളരെ കൂടുതലാണ്. ദേശീയ ശരാശരിയായ 371 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ കർഷകേതര തൊഴിലാളികൾ പ്രതിദിനം 735 രൂപ സമ്പാദിക്കുന്നു.
രാജ്യത്ത് തന്നെ പൊതുമേഖലാ നിയമനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്. കൂടുതൽ വ്യവസായ സൗഹൃദവും തൊഴിൽ സൗഹൃദവുമായ സംസ്ഥാനം ആയിരിക്കുകയാണ് കേരളം. ഇത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായി. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴാണ് തൊഴിൽ മേഖലയിലെ കേരളത്തിന്റെ ഈ മുന്നേറ്റം. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലും സംസ്ഥാനം തൊഴിൽ മേഖലയിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയിരുന്നു.