ദില്ലി: രത്തൻ ടാറ്റയെന്ന മനുഷ്യസ്നേഹിയായ വ്യവസായിയുടെ വിയോഗത്തിൽ വേദനിക്കുകയാണ് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ വേദന സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്കുവെയ്ക്കുന്നത്. കോർപററേറ്റ് രംഗത്തെ വളർച്ച രാഷ്ട്ര നിർമാണവുമായി കൂട്ടിച്ചേർക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു. ‘പത്മവിഭൂഷനും പത്മഭൂഷനും കരസ്ഥമാക്കിയ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യം ഏറെ ആകർഷണീയമാക്കി മാറ്റി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്’ – രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചന സന്ദേശങ്ങൾ വിശദീകരിച്ചു.
ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയവയിലൊന്നും ഏറ്റവും അഭിമാനകരവുമായ വ്യവസായ സംരംഭങ്ങൾക്ക് സുസ്ഥിരമായ നേതൃത്വമൊരുക്കി. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ സംഭാവനകൾ ആ സ്ഥാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒരുപാട് അകലങ്ങളിലേക്ക് എത്തിയിരുന്നുവെന്നും നരേന്ദ്രമോദി അനുശോചന സന്ദേശങ്ങൾ പറഞ്ഞു. രത്തൻ ടാറ്റയുടെ വിയോഗം ഹൃദയഭേദകമെന്നായിരുന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അനുശോചിച്ചത്. ആധുനിക ഇന്ത്യയുടെ വഴി പുനർനിർവചിച്ച വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് രാഹുൽ ഗാന്ധി അനുസ്മരണ കുറിപ്പിൽ വിശദീകരിക്കുന്നു.
ടാറ്റയെന്ന ബ്രാന്‍ഡിന്‍റെ ഒരു ഉത്പന്നമെങ്കിലും ഉപയോഗിക്കാതെ കടുന്നുപോകുന്നതല്ല ശരാശരി ഇന്ത്യക്കാരന്‍റെ ദൈനംദിന ജീവിതം. ഉപ്പു മുതല്‍ വിമാനം വരെ. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതല്‍ വസ്ത്രങ്ങള്‍ വരെ, രണ്ട് നൂറ്റാണ്ടിന്‍റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍. അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുണ്ട്.