വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് രണ്ടുവർഷമായി ചികിത്സയിലായിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിലൊരാളായിരുന്നു വൊജിസ്കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്.
ഗൂഗിൾ തുടങ്ങാൻ ലാറി പേജിനും സെർജി ബിന്നിനും തന്റെ ഗാരേജ് വാടകയ്ക്ക് നൽകിയത് വൊജിസ്കിയായിരുന്നു. പിന്നീടവർ ഗൂഗിളിനൊപ്പം ചേർന്നു. 2014 മുതൽ 2023 വരെ യൂട്യൂബിന്റെ സിഇഒയായിരുന്നു. വൊജിസ്കിയുടെ നിര്യാണം ദുഃഖിപ്പിക്കുന്നുവെന്നും ഗൂഗിൾ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അവരെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. വൊജെസ്കിയില്ലാത്ത ലോകം സങ്കൽപ്പിക്കാനാകുന്നില്ല. വിലമതിക്കാനാകാത്ത വ്യക്തിയും മികച്ച നേതാവും സുഹൃത്തുമായിരുന്നു വൊജിസ്കിയെന്നും സുന്ദർ പിച്ചെ അനുസ്മരിച്ചു.



