വാഷിംഗ്ടൺ: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിച്ചുകൊണ്ടുള്ള ബിൽ യു.എസ് കോൺഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറൽ സർക്കാരിൻ്റെ സുപ്രധാന സേവനങ്ങൾ പുനഃസ്ഥാപിക്കാൻ വഴി തുറന്നത്. തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കാനും ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നൽകാനും എയർ ട്രാഫിക് കൺട്രോൾ സംവിധാനം പുനരുജ്ജീവിപ്പിക്കാനും ബിൽ ലക്ഷ്യമിടുന്നു.
ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത ജനപ്രതിനിധി സഭ 222-209 വോട്ടുകൾക്ക് പാസാക്കിയത്. ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട്, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളെ ഒരുമിപ്പിച്ചു നിർത്താൻ ഈ വോട്ടെടുപ്പിലൂടെ സാധിച്ചു. ഫെഡറൽ ഹെൽത്ത് ഇൻഷുറൻസ് സബ്‌സിഡികൾ നീട്ടാനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള അമര്‍ഷത്തിലാണ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റുകൾ.
കരാർ വഴി ജനുവരി 30 വരെ സർക്കാർ ഫണ്ടിംഗ് നീട്ടും. ഇതോടെ രാജ്യത്തിൻ്റെ നിലവിലുള്ള 38 ട്രില്യൺ ഡോളർ കടത്തിലേക്ക് പ്രതിവർഷം ഏകദേശം 1.8 ട്രില്യൺ ഡോളർ കൂടി വർധിക്കും. ഈ വിഷയത്തിൽ അരിസോണയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ഡേവിഡ് ഷെയ്‌ക്ക്‌വേർട്ട് കോൺഗ്രസിൻ്റെ നടപടിയെ ‘സൈൻഫെൽഡ് എപ്പിസോഡ്’ പോലെയായിരുന്നു എന്ന് വിമർശിച്ചു. അതേമയം, ഷട്ട്ഡൗൺ അവസാനിച്ചെങ്കിലും ഇരു പാർട്ടികൾക്കും വ്യക്തമായ രാഷ്ട്രീയ നേട്ടം അവകാശപ്പെടാൻ കഴിഞ്ഞിട്ടില്ല. ‘റോയിട്ടേഴ്‌സ്-ഇപ്‌സോസ്’ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 50 ശതമനം അമേരിക്കക്കാർ ഷട്ട്ഡൗണിന് റിപ്പബ്ലിക്കൻമാരെയും 47ശതമാനം പേർ ഡെമോക്രാറ്റുകളെയും ആണ് കുറ്റപ്പെടുത്തുന്നത്



