പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്മാനമായി മഹാകുംഭമേള നടന്ന ത്രിവേണി സംഗമജലം കൈമാറി. ഇതോടൊപ്പം ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മറ്റ് സമ്മാനങ്ങളും മൗറീഷ്യൻ പ്രധാനമന്ത്രി നവിൻചന്ദ്ര രംഗൂലിനും പ്രസിഡന്റ് ധരം ഗോഖൂലിനും കൈമാറി. പ്രഥമ വനിത ബൃന്ദ ഗോഖൂലിന് ഇന്ത്യയുടെ സ്വന്തം ബനാറസി സാരിയും സമ്മാനമായി നൽകി.
അതേ സമയം മൗറീഷ്യസ് പരമോന്നത പുരസ്കാരം നൽകി മൗറീഷ്യസ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചു. മൗറീഷ്യസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ’ആണ് മോദിക്ക് ലഭിച്ചത്. ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ’ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണ് മൗറീഷ്യസിലെ പരമോന്നത ബഹുമതി. താൻ ഇത് ഹൃദയപൂർവ്വം സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഇത് തനിക്കുള്ള അംഗീകാരമല്ലെന്നും ഇന്ത്യയും മൗറീഷ്യസുമായുള്ള ചരിത്രപരമായ ബന്ധത്തിനുള്ളതാണ് ഈ അംഗീകാരമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. ഭാഷയും ഭക്ഷണവും നോക്കുകയാണെങ്കില്‍ മൗറീഷ്യസില്‍ ഒരു ‘മിനി ഇന്ത്യ’ നിലകൊള്ളുന്നുണ്ട്. ബിഹാറിലെ മഖാന അധികം വൈകാതെ തന്നെ ഒരു ഗ്ലോബല്‍ സ്‌നാക് ആയി മാറുമെന്ന് മോദി പറഞ്ഞു. മൗറീഷ്യസിലെ ഇന്ത്യക്കാരോടും പ്രധാനമന്ത്രി സംവദിച്ചു. ഹിന്ദിയിലും ഭോജ്പുരിയിലുമായിരുന്നു നരേന്ദ്രമോദി സംസാരിച്ചത്.