പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധി, ഉപവർഗ്ഗീകരണം എന്നീ വിഷയങ്ങളിന്മേൽ ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹർജികൾ കോടതി നിരാകരിച്ച സാഹചര്യത്തിൽ കേന്ദ്ര നിയമ നിർമ്മാണത്തിനായി പട്ടികജാതി_പട്ടികവർഗ്ഗ സമുദായ സംഘടനകളുടെ സംയുക്ത വേദിയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് തിരുവനന്തപുരത്ത് ” പ്രതിഷേധ സാഗരം ” സംഘടിപ്പിക്കും.
സ്ഥിതിവിവര കണക്കുകളുടെ അഭാവത്തിൽ സംസ്ഥാനം തിടുക്കത്തിൽ നടപടികളിലേക്ക് കടക്കരുത്. ഈ വിഷയത്തിന്മേൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ ഉണ്ടാകുന്നതിനുവേണ്ടി സമരമുഖം സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ ആയിരിക്കും. നവംബർ 10ന് ജില്ല താലൂക്ക് സമരസമിതികളുടെ രൂപീകരണവും കൺവെൻഷനുകളും നടക്കും. നവംബർ 15 മുതൽ 20 വരെ ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ലക്ഷത്തിലധികം കാർഡുകളും മെയിലുകളും അയക്കും. സമരസന്ദേശം പങ്കുവയ്ക്കുന്നതിന് താലൂക്ക് ജില്ലാ തലങ്ങളിൽ പ്രചരണ വിളംബര ജാഥകൾ നടത്തും. പ്രതിഷേധ സാഗരത്തിൽ ഒരു ലക്ഷത്തിലധികം സമുദായ അംഗങ്ങൾ അണിനിരക്കും.
സമര പ്രഖ്യാപനവും, കൺവെൻഷനും കോട്ടയം പൊതുമരാമത്ത് വകുപ്പിൻ്റെ പുതിയ ആഡിറ്റോറിയത്തിൽ കെപിഎംഎസ് ജനറൽ സെക്രട്ടറിയും ദളിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ ഉത്ഘാടനം ചെയ്തു, സമിതി ചെയർമാൻ സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷിന്റെ അധ്യക്ഷതയിൽ എ കെ സി എച്ച് എം എസ് ജനറൽ സെക്രട്ടറി എ കെ സജീവ്, എം ടി സനേഷ്, പ്രസാദ് തോട്ടത്തിൽ , അഡ്വ. എ സനീഷ് കുമാർ, പ്രവീൺ വി ജയിംസ് , എ കെ ലാലു, കെ ശശിധരൻ, ഡോ. എ കെ തങ്കപ്പൻ , കെ വി അജയകുമാർ , അഖിൽ കെ ദാമോദരൻ തുടങ്ങിയ വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു ,



