ചെങ്ങമനാട്: ജീവിക്കാൻ വേണ്ടി വില കൊടുത്തുവാങ്ങിയ സ്വന്തം കിടപ്പാടത്തിൻ്റെ അവകാശം നഷ്ടപ്പെടുമെന്ന ഭീഷണിയിൽ കഴിയുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖാപിക്കാൻ ജനസേവ ശിശുഭവൻ പ്രവർത്തകർ എത്തി. വഖഫ് ബോർഡിൻ്റെ അന്യായ നോട്ടിസിനെതിരെ മുനമ്പം വേളാങ്കണ്ണി മാതാ പള്ളി മുറ്റത്ത് പ്രദേശവാസികൾ നടത്തുന്ന നിരാഹാര സമരം 31 ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു ശാശ്വത പരിഹാരം കാണാൻ സർക്കാരിനായിട്ടില്ല എന്നത് ദു:ഖകരമാണെന്ന് ജനസേവ ചെയർമാൻ ജോസ് മാവേലി പറഞ്ഞു. നാടിൻ്റെ വികസനത്തിനു പകരം നാട്ടിൽ മതവിദ്വേഷം വളർത്താനാണ് ഇത്തരം നടപടികൾ വഴിവക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. തെരുവിലെ യാതനകളിൽ നിന്ന് നൂറുകണക്കിന് ബാല്യങ്ങളെ രക്ഷിച്ച ജനസേവയ്ക്ക് സ്വന്തം കിടപ്പാടമുപേക്ഷിച്ച് തെരുവിലിറങ്ങേണ്ടി വരുന്ന ഒരു ജനതയുടെ മാനസികാവസ്ഥ മറ്റാരേക്കാളും മനസിലാകുന്നുണ്ടെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ജനസേവ ശിശുഭവൻ ടീം ഒന്നടങ്കം സമരസമിതിക്കൊപ്പമുണ്ടാകുമെന്നും പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ മുനമ്പം കാർക്ക് ഉറപ്പു കൊടുത്തു.
ജനസേവ ഭാരവാഹികളായ ചിന്നൻ ടി. പൈനാടത്ത്, ജോബി തോമസ്, ജാവൻ ചാക്കോ, ഗഫൂർ അളമന, അസീസ് അൽബാബ്, സാബു പരിയാരത്ത്, എ. ഗോപകുമാർ, മണിയപ്പൻ ചെറായി, ജോൺസൺ കോയിത്തറ, തുടങ്ങിയവർ ഐക്യദാർഢ്യ സമരത്തിന് നേതൃത്വം നല്കി.