മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചും തടഞ്ഞില്ല. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹാരിസണ്‍ പ്ലാൻ്റേഷൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. 27 ന് നിശ്ചയിച്ചിരിക്കുന്ന പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനത്തിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കി.
ഹാരിസൺസ് മലയാളവും എൽസ്റ്റൺ എസ്റ്റേറ്റും നൽകിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അപ്പീൽ. സർക്കാർ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനോ കോടതി തയ്യാറായില്ല.
ഹരിസൺ മലയാളം സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി. ഹരിസൺ ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നില്ലെന്ന സർക്കാർ സത്യവാങ്ങ്മൂലം പരിഗണിച്ചാണ് ഹർജി തീർപ്പാക്കിയത്. ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ച എൽസ്റ്റൺ എസ്‌റ്റേറ്റിൻ്റെ ഹരജിയിലും കോടതി ഇടപെട്ടില്ല. നഷ്ടപരിഹാരമായി നിശ്ചയിച്ച 26.65 കോടി അപര്യാപ്തമാണ് എന്നായിരുന്നു എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ വാദം. എന്നാൽ പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടൽ 27 ന് നിശ്ചയിച്ചിരിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ചടങ്ങിന് തടസ്സമില്ലെന്നും സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. എൽസ്റ്റൺ എസ്റ്റേറ്റിന് നിശ്ചയിച്ചിരിക്കുന്ന നഷ്ട പരിഹാര തുകയായ 26.65 കോടി രുപ ഹൈക്കോടതി രജിസ്ട്രാർ മുമ്പാകെ കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാര തുക നിശ്ചയിച്ചതിലെ മാനദണ്ഡം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സർക്കാർ അറിയിക്കണം.