ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. കാർവാറിൽ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 9 മണി മുതലാണ് തിരച്ചിൽ ആരംഭിക്കുന്നത്.
ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപത് മണിയോടെ കാർവാറിൽ നിന്നുള്ള നാവിക സേനാംഗങ്ങൾ ഷിരൂരിൽ എത്തും. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സിൽ താഴെ എത്തിയതിനാലാണ് ദൗത്യം പുനരാരംഭിക്കുന്നത്. പുഴയിലെ ഒഴുക്ക് പരിശോധിച്ചായിരിക്കും തിരച്ചിൽ സംബന്ധിച്ച തീരുമാനം എടുക്കുക. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്. തിരച്ചിൽ അനിശ്ചിതമായി വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു.



