കൽപറ്റ: മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ദാതാക്കളായ സർക്കാർ ജീവനക്കാർക്കും ഇനി പ്രത്യേക അവധി. ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാകുന്ന ജീവനക്കാർക്ക് വർഷത്തിൽ 90 ദിവസത്തെ പ്രത്യേക ആകസ്മികാവധി (സി.എൽ -കാഷ്വൽ ലീവ്) നിലവിലുണ്ട്. ഈ ചികിത്സക്ക് ആരോഗ്യമുള്ളയാളുടെ സ്റ്റെം സെല്ലുകൾ (മൂലകോശങ്ങൾ) അത്യാവശ്യമാണ്. അത് നൽകുന്നവർക്ക് വേദന, അണുബാധ, ക്ഷീണം, രക്തസ്രാവം തുടങ്ങിയവക്ക് സാധ്യത കൂടുതലാണ്. അതിനാൽ ദാതാക്കൾക്കും അവധി അനുവദിക്കണമെന്ന് നേരത്തേതന്നെ ആവശ്യമുയർന്നിരുന്നു. അസ്ഥി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് സ്റ്റെം സെല്ലുകൾ ദാനം ചെയ്യുന്നവർക്കും അവധി അനുവദിച്ചാണ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. രോഗം ബാധിച്ചതോ കേടുപാടുകൾ സംഭവിച്ചതോ ആയ അസ്ഥിമജ്ജയെ ആരോഗ്യകരമായ സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്ന ചികിത്സാരീതിയാണ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അഥവാ ബോൺ മാരോ ട്രാൻസ് പ്ലാന്റ്. രക്താർബുദം, മജ്ജയെ ബാധിക്കുന്ന രക്തരോഗങ്ങൾ എന്നിവയുടെ ചികിത്സിക്കായാണ് ഇത് ഉപയോഗിക്കുന്നത്. മാറ്റിവെക്കുന്ന ആരോഗ്യകരമായ പുതിയ മജ്ജ ശരീരത്തിൽ രക്തകോശങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നതിലൂടെ രോഗം ഭേദമാകും. ശസ്ത്രക്രിയക്കായി പെരിഫറൽ സ്റ്റെം സെൽ ദാതാക്കൾക്ക് ഏഴ് ദിവസത്തെയും ബോൺമാരോ സ്റ്റൈം സെൽ ദാതാക്കൾക്ക് 30 ദിവസത്തെയും പ്രത്യേക ആകസ്മികാവധി അനുവദിക്കും. അതേസമയം, മുമ്പ് തീർപ്പാക്കിയ സമാന കേസുകൾ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കില്ലെന്നും ധനകാര്യ അഡീഷനൽ സെക്രട്ടറി ലക്ഷ്മി രഘുനാഥന്റെ ഉത്തരവിൽ പറയുന്നു.



