കടപ്പൂര് : ഭാഷാപരമായി അറിയപ്പെടുന്ന ജനതയാണ് നമ്മൾ . അതിന്റെ സംസ്കാരിക വൈവിധ്യത്തെയും ചിന്താധാരകളെയും ആദരവോടെ മനസിലാക്കാനും സംരക്ഷിക്കാനും കഴിയുന്നതാകണം വിദ്യാഭ്യാസമെന്ന് ദേവമാതാ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫ: ഡോക്ടർ മിനി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് അവബോധവും ആനന്ദവുമായി മാറണം.
കരുണയും സ്നേഹവും അതിന്റെ അടിസ്ഥാന ശ്രോതസ്സാകണം.
തന്നെ മത്രമല്ല ചുറ്റുപാടുകളെയും കൂടി പരിഗണിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന ധാർമ്മികത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കമായി മാറുമ്പോഴാണ് വിദ്യഭ്യാസം മാനവികമായി മാറുന്നത്.
കടപ്പൂര് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രതിഭാ സംഗമത്തിൽ” അറിവ് _ ആനന്ദം അവബോധം “എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നവർ.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. വിദ്യാർത്ഥികൾ കൂടുതൽ തെളിച്ചത്തോടെ സമൂഹത്തെ നോക്കികാണണമെന്നും മതമൗലിക തീവ്രവാദങ്ങളെ മാനവിക, ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപിടിച്ച് എതിർക്കണമെന്നും അവർ പറഞ്ഞു. കടപ്പൂര് പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി. കെ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി പി. ഡി ജോർജ്, വൈസ് പ്രസിഡന്റ് ശശി കടപ്പൂര്, കണക്കാരി പഞ്ചായത്ത് മെമ്പർ ശ്രീജ ഷിബു, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സിഎസ് ബൈജു എന്നിവർ സംസാരിച്ചു.



