ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും അവകാശങ്ങളുടെ കാവലാളാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ഭരണഘടന സാമൂഹിക രാഷ്ട്രീയ മേഖലകളുടെ ആധാരശിലയാണെന്നും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും അത് ഉറപ്പ് നൽകുന്നതായി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനാ ദിനാശംസകൾ നേർന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. വനിത സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമർശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തിയതായും പറഞ്ഞു.