ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ വീരു. ബോളിവുഡിന്റെ ഹീമാൻ. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ധര്മേന്ദ്രയ്ക്ക്. വാക്കുകളില്‍ പകുക്കുന്ന വിശേഷങ്ങള്‍ക്കപ്പുറം ഇന്ത്യൻ വെള്ളിത്തിരയുടെ തീ ജ്വാലയായി പകര്‍ന്നുനിന്ന ഒരു കാലവുമുണ്ടായിരുന്നു ധര്മേന്ദ്രയ്ക്ക്. ഇന്ത്യൻ പ്രേക്ഷകരിലെ വിവിധ തലമുറകളെ ആവേശത്തിരയിലാഴ്ത്തിയ ഒട്ടനവധി ക്ലാസിക് ബോളിവുഡ് ചിത്രങ്ങളിലെ സൂപ്പര്‍ ഹീറോ വിടപറയുമ്പോള്‍ ഇന്ത്യൻ സിനിമയുടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.
പഞ്ചാബിലെ ലുധിയാനയിലെ ധരം സിംങ് ഡിയോള്‍ ആണ് വര്‍ഷങ്ങളോളം ബോളിവുഡ് അടക്കിവാണ ധര്‍മ്മേന്ദ്രയായി ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ദേശിയ തലത്തില്‍ ഫിലിം ഫെയര്‍ മാസിക സംഘടിപ്പിച്ച ടാലന്റ് സ്കാനില്‍ ജേതാവായാണ് ധര്‍മ്മേന്ദ്ര ഇന്ത്യൻ സിനിമയുടെ വാതില്‍ തുറന്നു പ്രവേശിക്കാൻ ആദ്യം മുംബൈയിലെത്തുന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. ആ സിനിമ നടക്കാതെ പോകുകയായിരുന്നു. പഞ്ചാബിലേക്ക് മടങ്ങിപ്പോകാത നിന്ന ധരം സിംങിനെ ഇന്ത്യൻ സിനിമയ്ക്ക് ആവശ്യമുണ്ടായിരുന്നു. ദില്‍ ഭീ തേരാ ഹംഭി തേരേ എന്ന് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു ധരംസിങ്.
ഇന്ത്യൻ സിനിമയില്‍ ധരം സിങ് സ്വന്തം പേര് അടയാളപ്പെടുത്തുന്നത് ബോയ് ഫ്രണ്ടിലൂടെയായിരുന്നു. ഉപനായകനായിട്ടായിരുന്നു പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ധരംസിങ് എന്ന ധര്‍മേന്ദ്ര നടന്നു കയറിയത്. പിന്നീടങ്ങോട്ട് നായകനായി സ്ഥാനക്കയറ്റം കിട്ടിയ ധര്‍മ്മേന്ദ്ര തൊട്ടതെല്ലാം പൊന്നാക്കി ബോളിവുഡിന്റെ പൊന്നുംപേരുകാരനായിരുന്നു. ബോളിവുഡിൻ്റെ ഹീ-മാനായി വാഴ്ത്തപ്പെട്ട ധർമേന്ദ്രയുടെ ആദ്യകാല ചിത്രങ്ങളെല്ലാം റൊമാൻ്റിക് സിനിമകളായിരുന്നു. ധര്‍മ്മേന്ദ്രയുടെ സിനിമാ കരിയറില്‍ വഴിത്തിരിവാകുന്നത് ഫുല് ഔര്‍ പാത്തര്‍ ആയിരുന്നു. അതില്‍ ആക്ഷൻ ഹീറോയായിട്ടായിരുന്നു ധര്‍മ്മേന്ദ്ര വേഷമിട്ടത്. ബോക്സ് ഓഫീസിൽ തിളങ്ങിയ ഫൂൽ ഔർ പത്താറിലൂടെ തന്നെ മികച്ച നടനുള്ള ഫിലിം ഫെയർ നോമിനേഷൻ ധർമേന്ദ്രയ്ക്ക് ലഭിച്ചു. ആശ പരേഖിനൊപ്പം നായകനായി ആയേ ദിൻ ബഹാർ കെ, ശിക്കാർ, ആയ സാവൻ ജൂം കെ, മേരാ ഗാവോ മേരാ ദേശ്, സമാധി എല്ലാം വമ്പൻ വിജയങ്ങൾ. പിന്നീട് ഹേമമാലിനിക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായകൻ. അക്കാലത്ത് ഇരുവരും നിരവധി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു



