വൈപ്പിൻ: ചെറായി ദേവസ്വം നട ജംഗ്ഷനിൽ ഗതാഗത കുരുക്കു രൂക്ഷമാകുന്നു. സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷൻ ആണ് ചെറായി ദേവസ്വം നട. അവധി ദിവസങ്ങളിലാണ് ഗതാഗത കുരുക്ക് ഏറ്റവും കൂടുതൽ രൂക്ഷമാകുന്നത്. ദൂര സ്ഥലങ്ങളിൽ നിന്നും ബീച്ച്ലേക്ക് വരുന്ന വാഹനങ്ങൾ കൂടി വരുന്നതോടെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി കിടക്കുന്നതു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. പലപ്പോഴും ഇതേറ്റവും കൂടുതൽ ബാധിക്കുന്നത് രോഗികളുമായി പോകുന്ന വാഹനങ്ങളെയും ആംബുലൻസുകളെയുമാണ്. പലപ്പോഴും കുരുക്കിൽ പെട്ടു ആംബുലൻസുകൾ കുടുങ്ങി കിടക്കുന്നതും പതിവാണ്.
ഗതാഗത കുരുക്കു മാറ്റാൻ താത്കാലിക നടപടി പോലും സ്വീകരിക്കാൻ അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. മുമ്പ് സിഗ്നൽ സംവിധാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രയോഗിക ബുദ്ധിമുട്ടുകൾ കാരണം നീക്കം ചെയ്തിരുന്നു. വാഹനങ്ങളിലെ ഡ്രൈവർമാർ തമ്മിൽ വാക്കേറ്റവും ബഹളത്തിലും കാര്യങ്ങൾ അവസാനിക്കുന്നത് ഇവിടെ പതിവ് കാഴ്ച ആണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
ദേവസ്വം നട ജംഗ്ഷനിലെ കുരുക്ക് ഒഴിവാക്കാനായി കൊണ്ട് വന്ന ബൈപാസ് പദ്ധതി ഇത് വരെ നടപ്പിലാക്കിയില്ല. പദ്ധതി നടപ്പിലാക്കിയാൽ പറവൂർ വഴി വരുന്ന വാഹനങ്ങൾക്ക് ജംഗ്ഷനിൽ എത്തുന്നതിനു മുമ്പ് തന്നെ സംസ്ഥാന പാതയിലേക്ക് കടന്ന് പോകുവാൻ സാധിക്കും. പദ്ധതി നടപ്പിൽ വന്നാൽ ഈ വഴിയുള്ള കുരുക്ക് ഏറെ കുറെ കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്.



